സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇരയാണെന്ന വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി. തന്‍റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ അവഹേളിക്കുന്നുവെന്നാണ് മീനാക്ഷിയുടെ പരാതി .
ആ ഫേസ്ബുക്ക് പേജില്‍ വന്നുനിറയുന്നത് അശ്ലീല കമന്‍റുകളുമാണ് .മീനാക്ഷി-മീനു-ഒപ് എന്നു പേരിലുള്ള പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്‍റുകള്‍ വളരെ അശ്ലീലമാണ് .
മാസങ്ങള്‍ക്കു മുന്‍പ് മീനാക്ഷിയുടെ അച്ഛന്‍ അനൂപ് ഈ ഫേക്ക് പേജിനെക്കുറിച്ച് കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും . നടപടിയൊന്നും ഇല്ലാതിരുന്ന സാഹചര്യത്തില്‍ കോട്ടയം എസ്പി ഓഫിസില്‍ പരാതി നൽകി. അവിടെനിന്ന് അന്വേഷണം ഉണ്ടായെങ്കിലും പേജിന് ഒന്നും സംഭവിച്ചില്ല.
ഇതിനിടെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും പേജ് ഡിലീറ്റ് ചെയ്യാന്‍ ഫെയ്സ്ബുക്ക് അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ അനൂപ് ചില സുഹൃത്തുക്കള്‍ വഴി മീനാക്ഷിയുടേതടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമായി. സ്ട്രീറ്റ് കാറ്റ്സ് എന്നു പേരുള്ള ഈ ഗ്രൂപ്പില്‍ മലയാളത്തിലെയും ഹിന്ദിയിലെയും ബാലതാരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായം തേടും.
ഇന്നു രാത്രി ഇവരില്‍ ആരു വേണം നിങ്ങളുടെ കൂടെ കിടക്കാന്‍ എന്ന മട്ടിലാണ് പോസ്റ്റുകള്‍ ഏറെയും. അനുകൂലമായി പ്രതികരിക്കുന്നവരെ ഇവര്‍ മറ്റൊരു ഗ്രൂപ്പില്‍ ആഡ് ചെയ്യും. അവിടെ കുട്ടികളെ വില്‍ക്കുന്ന തരത്തിലുള്ള നടപടികളാണ് നടക്കുന്നത്. ശരിക്കും ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഇന്‍സെക്റ്റസ് എന്ന പേരിലാണ് ഈ വാട്സ്‌ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്.
അമര്‍ അക്ബര്‍ അന്തോണിയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയാണ്. പിന്നീട് രാമച്ചന്‍റെ മീനുട്ടിയായി ഒപ്പത്തിലും അവള്‍ തിളങ്ങി. മീനാക്ഷിക്ക് മാത്രമല്ല, ബേബി അനഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി സിനിമയില്‍ പ്രശസ്തരായ ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണ്.

