ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. മദ്ധ്യപ്രദേശില്‍ ഉണ്ടായ അക്രമങ്ങളില്‍ നാല് പേര്‍ മരിച്ചു. മൊറേനയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഭിന്ദ് ജില്ലയില്‍ രണ്ടു പേരും മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള നിരവധി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം വ്യാപിച്ചതോടെ ഗ്വാളിയോര്‍, മൊറേന, ഭിന്ദ് എന്നിവിടങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ജില്ലാ ഭരണകൂടം താല്‍ക്കാലികമായി നിരോധിച്ചു. സംഘര്‍ഷ പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബാര്‍മേറില്‍ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഒഡിഷയിലെ സാംബല്‍പുരില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. അഹമ്മദാബാദില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ബി.ആര്‍.ടി.എസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. പലയിടത്തും ബസിന്‍റെ ടയറുകളിലെ കാറ്റ് പ്രതിഷേധക്കാര്‍ അഴിച്ചുവിട്ടു. ഭവനഗറില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.
പഞ്ചാബില്‍ മുന്‍കരുതലിന്‍റെ ഭാഗമായി പൊതുഗതാഗതം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പഞ്ചാബിലെ കപുര്‍ത്തലയിലെ സുഭാന്‍പുറില്‍ പ്രതിഷേധക്കാര്‍ ജലന്ധര്‍ – അമൃത്‌സര്‍ ദേശീയപാതയും ഹോഷിയാപുരിലെ പാണ്ഡ്യ ബൈപ്പാസും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
ബീഹാറില്‍ ട്രെയിന്‍ തടഞ്ഞതിനെ തുടര്‍ന്ന് പട്ന, ഗയ, ജെഹ്നാബാദ്, ഭഗല്‍പുര്‍, അറ, ഡര്‍ഭന്‍ഗ, അരാറിയ, നളന്ദ, ഹജിപുര്‍ റെയില്‍വേ സ്റ്റേഷനുകളിലെത്തിയവര്‍ വലഞ്ഞു. ഗുജറാത്തിലെ സൗരാഷ്ട്ര, ഭവ്‌നാഗര്‍, അമ്രേലി, ഗിര്‍ സോമനാഥ് ജില്ലകളിലും സംഘര്‍ഷം പടര്‍ന്നു പിടിച്ചിട്ടുണ്ട്.
