തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ അന്വേഷണം ശക്തമാക്കി പോലീസ്. മകന്‍റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബാലഭാസ്കറിന്‍റെ പിതാവ് സി കെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ തെളിവുകള്‍ വീണ്ടും പരിശോധിക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനായി രക്ത സാമ്പിളുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും. അപകടസമയത്ത് ശരീരത്തിലേറ്റ മുറിപ്പാടുകളുടെ ആഴം, ശരീരത്തിനുണ്ടായ ആഘാതം എന്നിവ പരിശോധിച്ചും സീറ്റിലും സ്റ്റിയറിംഗിലും ഉള്ള രക്തം ആരുടേതെന്ന് തിരിച്ചറിഞ്ഞും ദുരൂഹത നീക്കാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സെപ്തംബർ 25 നായിരുന്നു ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടത്.അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാല ഭാസ്കര്‍ ആയിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ ആണെന്നും ബാല ഭാസ്കര്‍ പിന്നിലും താനും മകളും മുന്‍പിലും ആയിരുന്നു എന്നുമാണ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്നാണ് പിതാവ് കഴിഞ്ഞ ദിവസം ഡി ജിപിക്ക് പരാതി നല്‍കിയത്.