ആലുവ: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരി 6ന് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണിക്ക് വധശിക്ഷ വിധിച്ചത്.
ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും പിന്നീട് തള്ളി. ഇതിനിടെയാണ് വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്.
മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍, ദിവ്യ, അഗസ്റ്റിന്‍റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ആലുവ മുനിസിപ്പല്‍ ഓഫീസിലെ താല്‍കാലിക ഡ്രൈവറായിരുന്ന ആന്‍റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

