ന്യൂഡല്‍ഹി: നടി പീഡിപ്പിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ജനുവരി 23 ലേക്ക് മാറ്റിയത്. വാദം അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്‍റെ തന്നെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്‍റെ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയിലെത്തിയത്. പ്രതിക്ക് തെളിവ് കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഇതുപുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയില്‍ പോയത്.

