കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ലെന്ന് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാർഥി. ചിഹ്നം രണ്ടില. മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി. അതിയാന്‍റെ സീനിയോറിറ്റിയും സൽസ്വഭാവവും പരിഗണിച്ചില്ല. പാർലമെന്‍റംഗമാകണമെന്ന അഭിലാഷം തൃണവൽഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികൾ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ല.
ഔസേപ്പച്ചന്‍റെ അർഹതയെ പറ്റി ആർക്കും സംശയമില്ല. കത്തോലിക്കനാണ്, കർഷകനാണ്, അതിപുരാതന കേരള കോൺഗ്രസുകാരനാണ്, പാർട്ടിയുടെ വർക്കിങ് ചെയർമാനാണ്. പക്ഷേ, ഔസേപ്പച്ചൻ കോട്ടയംകാരനല്ല. തൊടുപുഴക്കടുത്ത് പുറപ്പുഴയാണ് സ്വദേശം.
ഒരു പുറപ്പുഴക്കാരനെ കോട്ടയത്തു സ്ഥാനാർഥിയാക്കുന്നത് അധ്വാനവർഗ സിദ്ധാന്തത്തിന്‍റെ ലംഘനമാണ്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരും, തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അത് സർക്കാരിനും പാർട്ടിക്കും അധികച്ചിലവാകും.
മൂന്നാം യുപിഎ സർക്കാരിൽ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാൻ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ല.