പാക്കിസ്ഥാന്‍ പിടിയിലായ അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും; വാഗ അതിര്‍ത്തി വഴി എത്തുന്ന കമാന്‍ഡറിനെ സൈനികര്‍ സ്വീകരിക്കും

ലാഹോര്‍: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്.

റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാല്‍ കൈമാറാം എന്നായിരുന്നു രാവിലെ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. എന്നാല്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു.

ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും
പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദവും പാകിസ്താന് മേല്‍ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാടു കര്‍ശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാന്‍ ഖാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാതെ ചര്‍ച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാക്കിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതി വിലയിരുത്തി. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കും എന്ന പ്രഖ്യാപനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്.

prp

Related posts

Leave a Reply

*