ശ്രീനഗര്‍: ബാരാമുല്ലയിൽ ബിഎസ്എഫിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത ക്യാംപ് ആക്രമിച്ച ഭീകരർ ലക്ഷ്യമിട്ടത് ഉറി മോഡൽ ആക്രമണമെന്ന് ബിഎസ്എഫ്. ഉത്തരകശ്മീരിലെ ബാരാമുല്ലയിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.
ക്യാമ്പിന് സമീപമുള്ള ബങ്കറിനു മുന്നിലുള്ള ഒരു വേലിയുടെ അടുത്തുനിന്ന് വയര്‍ കട്ടര്‍,ജിപിഎസ്, വടക്കുനോക്കിയന്ത്രം തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.ഉറി മോഡല്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി എന്നാണ് വിലയിരുത്തല്‍. എന്നാൽ, ബിഎസ്എഫ് ജവാൻമാരുടെ ശക്തമായ ഇടപെടലിലൂടെ ഭീകരരെ തുരത്തുകയായിരുന്നു. രണ്ടു ഭീകരർ ആണ് ഉണ്ടായിരുന്നതെന്നും ഇവര്‍ ഇരുട്ടിന്‍റെ മറവില്‍ രക്ഷപ്പെട്ടെന്നും ജവാൻമാർ പറഞ്ഞതായി ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ അരുൺ കുമാർ അറിയിച്ചു.ഏറ്റുമുട്ടലിനിടെ ഒരു ജവാന് ജീവന്‍ നഷ്ടമായി.
ഇനിയും ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും സേന പൂര്‍ണ്ണ സജ്ജമാണെന്നും ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ അറിയിച്ചു.

