കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ അട്ടിമറി: വി.എം.സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം.സുധീരന്‍ ആരോപിച്ചു. സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്ന കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി വ്യക്തമാക്കണം. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ആര്‍.എസ്.പിക്ക് കൊല്ലം ലോക്സഭാ സീറ്റ് നല്‍കിയത് ചര്‍ച്ചക്ക് ശേഷമാണ്. കെ.പി.സി.സി എക്സിക്യുട്ടീവിലും വിഷയം ചര്‍ച്ച ചെയ്തു. ഈ വിഷയത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണ്. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി മുന്നണിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്നും സുധീരന്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ഗൂഢശ്രമം നടന്നു. പാര്‍ട്ടിയുടെ ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല. യു.പി.എയില്‍ പാര്‍ലമെന്‍റിലെ വിലപ്പെട്ട ഒരു അംഗത്വം നഷ്ടമാക്കി. തന്‍റേത് വ്യക്തിപരമായ അഭിപ്രായമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്ക് ശാപമാണെന്നും സുധീരന്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*