മതേതരത്വത്തെ കുറിച്ച്‌ സംസാരിക്കേണ്ട, പഠിപ്പിക്കണമെന്ന് ഉള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക്‌ പോകാം: ഉമാഭാരതി

മുസാഫര്‍നഗര്‍: മതേതരത്തെ കുറിച്ച്‌ ഇന്ത്യയില്‍ ഇരുന്ന് ആരും ക്ലാസെടുക്കേണ്ടെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. രാമനെയും റൊട്ടിയെയും (ഭക്ഷണം) കുറിച്ച്‌ ഒരു വാക്ക് മിണ്ടാത്തവരെല്ലാം ഇന്ന് മതേതരത്വം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ബിജെപി മുഴുവനായും വര്‍ഗീയ പാര്‍ട്ടിയാണ് എന്നാണ് അവരുടെ ആരോപണമെന്നും ഉമാഭാരതി പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് വികസനം എന്നത് മോദി തെരഞ്ഞെടുപ്പ് അജണ്ടയായി സ്വീകരിച്ചു. അതിന് മുമ്പ്‌ അത്തരമൊരു അജണ്ടയെ കുറിച്ച്‌ ആരും കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. മതേതരത്വം പാലിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണ്. എന്താണ് അത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ആരും ഇവിടെ പഠിപ്പിക്കേണ്ടതില്ല. പഠിപ്പിക്കുന്നത് തുടരാനാണ് ഭാവമെങ്കില്‍ പാക്കിസ്ഥാനിലേക്ക്‌ പോകുന്നതാവും നല്ലതെന്നും അവര്‍ വ്യക്തമാക്കി.

അജ്മീറിലും ഹാജി അലി ദര്‍ഗയിലും താന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും എല്ലാ ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗംഗാ ശുചീകരണവും രാമക്ഷേത്ര നിര്‍മ്മാണവുമാണ് തന്‍റെ ലക്ഷ്യമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഉമാ ഭാരതി നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷയായി അവര്‍ സ്ഥാനമേറ്റിരുന്നു.

prp

Leave a Reply

*