കാണാതായ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി ചന്ദ്രമുഖി മുവ്വാല പൊലീസ് സ്റ്റേഷനിലെത്തി

ഹൈദരാബാദ്: കാണാതായ തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ചന്ദ്രമുഖി മുവ്വാല തിരിച്ചെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ചന്ദ്രമുഖി, അഭിഭാഷകനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്.

ചന്ദ്രമുഖിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചന്ദ്രമുഖിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ചൊവ്വാഴ്ച മുതല്‍ കാണാതായ ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കാണിച്ച്‌ ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് പൊലീസിന് മൊഴി നല്‍കാന്‍ ചന്ദ്രമുഖി തയ്യാറായില്ല. സംഭവം കോടതിയ്ക്ക് മുന്നില്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി.

ചന്ദ്രമുഖിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ചന്ദ്രമുഖി വീട്ടില്‍നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. നടന്ന് പോകുന്നതും, മുഖം വ്യക്തമാകാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. തുടര്‍ന്ന് 10 പേരടങ്ങുന്ന സംഘം ചന്ദ്രമുഖിയ്ക്കായി തെരച്ചില്‍ നടത്തി. എന്നാല്‍ ഒരു ട്രാന്‍സ് വുമണ്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് ചന്ദ്രമുഖിയുടെ തിരോധാനത്തിന് പിന്നിലെന്നാണ് ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് ആരോപിച്ചത്.

prp

Related posts

Leave a Reply

*