തീയറ്റര്‍ പീഡനം: ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കും

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ തീയറ്റര്‍ ഉടമ സതീഷിന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കും. സതീഷിനെതിരൊയ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ്പിക്കു നിര്‍ദേശം നല്‍കി. സതീഷിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.

തിയറ്ററില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും യഥാ സമയം അധികൃതരെ അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചും എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സതീഷിനെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ പ്രതികാര നടപടിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

അറസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ഇക്കാര്യം അന്വേഷിച്ച്‌ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ   അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈറെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയിരുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി കവിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തീയറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശം. കേസില്‍ സതീഷ് മുഖ്യസാക്ഷിയാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*