അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ: സുനിത ദേവദാസ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സുപ്രീം കോടതി വിധി പ്രകാരം എല്ലാവരും നിര്‍ബന്ധമായും പോകണം എന്നല്ല, താല്‍പ്പര്യമുള്ളവര്‍ പോകട്ടെ.

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാന്‍ അല്ല കോടതി വിധി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ. അല്ലാതെ ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോ എന്നു സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അതെ കുലസ്ത്രീയാണ്‌.
നായരാണ്. ഹിന്ദുവാണ്. പേര് സുനിത ദേവദാസ്.

കുലസ്ത്രീകളുടെ വിഷയം വരുമ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നീട് മനസാക്ഷി കുത്തു തോന്നും. അതിനാല്‍ ചിലത് പറഞ്ഞോട്ടെ. നമ്മള്‍ കുലസ്ത്രീകള്‍ മുന്നേറ്റത്തിന്‍റെ പാതയിലാണ് എന്നത് അഭിമാനാര്ഹമാണ്. നമ്മള്‍ അങ്ങനെ ചരിത്രത്തിലാദ്യമായി നിലക്കലില്‍ ഒരു വനിതാ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണല്ലോ.

കൂടാതെ നാം എത്ര മാത്രം ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. വണ്ടിയില്‍ നിന്നും പെണ്ണുങ്ങളെ പിടിച്ചിറക്കുക, തെറി പറയുക, മുഖ്യമന്ത്രിയുടെ അച്ഛനേം അമ്മേം സ്മരിക്കുക, നിലക്കലില്‍ വരുന്ന പെണ്ണുങ്ങളുടെ തുണിയഴിക്കുക, ആര്‍ത്തവമുണ്ടോ എന്ന് നോക്കുക, പാംസ്‌മീര്‍ ടെസ്റ്റ് നടത്തി പുരുഷ സംഭോഗം അടുത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങി നമ്മള്‍ മുന്നേറ്റത്തിന്‍റെ പാതയിലാണ്. അതില്‍ അഭിമാനമുണ്ട്. അഹങ്കാരമുണ്ട്.

എങ്കിലും പോലീസ് കുലസ്ത്രീകളുടെ നിതംബത്തില്‍ അടിച്ചാലും വേദനിക്കും എന്നത് ഒരു യാഥാര്‍ഥ്യമാണ്. അപ്പൊ ഒരയ്യപ്പനും വന്നു തടയില്ല. ലാത്തി കൊണ്ട് അടി കിട്ടിയാല്‍ നമ്മള്‍ തന്നെ കൊള്ളണം. അതുകൊണ്ട് ഒന്ന് പിന്നോട്ട് മാറി നില്‍ക്കുന്നതല്ലേ നല്ലത് എന്നൊരു തോന്നല്‍ ?

കൂടാതെ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ വരുന്നത് രാഹുല്‍ ഈശ്വര്‍, ദീപ തുടങ്ങിയ നമ്പൂരി, നായര്‍ സമുദായാംഗങ്ങളാണ്. വഴി തടയുന്നത് ഈഴവരൊക്കെയാണ്, എന്നാല്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുന്നതായി അഭിനയിക്കാനും വേണ്ടി വന്നാല്‍ തൂങ്ങാനും, ശിവസേന ആഹ്വാനം ചെയ്ത ആത്മഹത്യ ചെയ്യാനും ഇപ്പൊ വഴിയില്‍ ഇറങ്ങി വണ്ടി തടഞ്ഞു അടി കൊള്ളാനുമൊക്കെ ഉള്ളത് ജാതിവ്യവസ്ഥയില്‍ ഏറ്റവും താഴെ തട്ടില്‍ വരുന്നവരാണ് . രാഹുല്‍ ഈശ്വറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മഹിഷിമാര്‍. തടി കേടാക്കണോ വെറുതെ?

അത് കൂടാതെ ഈ ചാനല്‍ ചര്‍ച്ചയില്‍ വന്ന നമ്പൂരിമാരുടെ വീരസ്യം പാണന്മാര്‍ പാടി നടക്കുമെന്നും രാഹുല്‍ പറയുന്നുണ്ട്. പക്ഷെ അവിടെയൊന്നും വഴിയിലിറങ്ങിയ , തടി കേടാവുന്ന, പോലീസിന്‍റെ അടി കൊണ്ടു ചന്തിയില്‍ തിണര്‍ത്ത പാട് വീഴാന്‍ പോകുന്ന മഹിഷിമാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ആരും പറയുന്നില്ല.

അതിനാല്‍ എനിക്ക് പറയാനുള്ളത് ഇതാണ്. കുലസ്ത്രീകള്‍ എന്നാല്‍ ഉണ്ണാനും ഉടുക്കാനുമുള്ള ഇല്ലത്തുള്ളവര്‍ മാത്രമാണ്. അവര്‍ക്ക് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടാലും ഒന്നും നഷ്ടപ്പെടാനില്ല. അല്ലാത്തവര്‍ ഞങ്ങളും കുലസ്ത്രീകള്‍ ആണെന്നും പറഞ്ഞു ഇറങ്ങി പുറപ്പെട്ടാല്‍ പോലീസ് നട്ടെല്ല് ചവിട്ടി ഒടിക്കും . കാരണം നിങ്ങള്‍ വിചാരിക്കുന്നത്ര ലളിതമല്ല കാര്യങ്ങള്‍.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. അതിനെ ധിക്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ നില്‍ക്കുന്നത് കോടതി അലക്ഷ്യമാണ്. കേസുണ്ടാവും.

കൂടാതെ വിശ്വാസമാണ് ഏറ്റവും വലുത് എന്നാണല്ലോ ഇപ്പോള്‍ പാണന്മാര്‍ പാടി നടക്കുന്നത്. എന്നാല്‍ അത് സത്യമല്ല. ഏറ്റവും വലുത് ജീവനാണ്. അത് ഒരിക്കല്‍ പോയാല്‍ പിന്നെ തിരിച്ചു കിട്ടില്ല. രണ്ടാമത് വലുത് അവനവന്‍റെ നിലപാടാണ്. എന്തിനു വേണ്ടി നില കൊള്ളുന്നു എന്നത്.
ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും സ്വൈര ജീവിതവും നൂറ്റാണ്ടുകള്‍ പൊരുതി നേടിയവയാണ്. അതിനെ ഒറ്റ ദിവസം കൊണ്ടും പൊട്ട ബുദ്ധി കൊണ്ടും ഇല്ലാതാക്കാനാണ് നിങ്ങളിപ്പോള്‍ ശ്രമിക്കുന്നത്. നിലകൊള്ളുമ്പോള്‍ പുരോഗമനാശയങ്ങള്‍ക്ക് വേണ്ടി നില കൊള്ളണം. അല്ലാതെ നാടിനെയും ജനതയെയും നൂറ്റാണ്ടുകള്‍ പുറകോട്ട് വലിക്കുന്ന ആശങ്ങള്‍ക്കൊപ്പമല്ല നില കൊള്ളേണ്ടത്.

ശബരിമല പ്രവേശനം വിശ്വാസത്തിന്‍റെ വിഷയമല്ല. ലിംഗ സമത്വത്തിന്റെ വിഷയമാണ്. സ്ത്രീ ആയതു കൊണ്ട് മാത്രം നമ്മള്‍ ഒരിടത്തു മാറ്റി നിര്‍ത്തപ്പെടുന്നുവെങ്കില്‍ അത് വിവേചനമാണ്. ഭരണഘടനാ വിരുദ്ധമാണ്. അനീതിയാണ്. മനുഷ്യത്വവിരുദ്ധമാണ്.

ശബരിമല പ്രവേശനം സ്ത്രീകള്‍ക്കും ആവാം എന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ നമ്മള്‍ സ്ത്രീകള്‍ക്ക് ലഭിച്ചത് സമത്വസുന്ദരമായ ഒരു ജീവിതമാണ്. അത് നമ്മളായിട്ട് നശിപ്പ്പിക്കരുത്. എല്ലാവരും നിര്‍ബന്ധമായും ശബരിമലയില്‍ പോകണം എന്നല്ല വിധി. താല്പര്യമുള്ളവര്‍ക്ക് പോകാന്‍ അവസരമുണ്ടെന്നു മാത്രമാണ്. താല്പര്യമുള്ളവര്‍ പോകട്ടെ. ആരും തടയരുത്.

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാന്‍ അല്ല കോടതി വിധി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ എന്നെ. അല്ലാതെ ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോ? അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങു പോട്ടെന്നേ.
എന്തായാലും ഒരു കാര്യത്തില്‍ ഉറപ്പു തരാന്‍ സാധിക്കും. അന്തരീക്ഷത്തിലൂടെ ബീജസങ്കലനം നടന്നതായി ഇത് വരെ ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആര്‍ത്തവം അശുദ്ധിയാണോ, 41 ദിവസം വ്രതമെടുക്കാന്‍ സാധിക്കുമോ എന്നതാണല്ലോ അടുത്ത ആശങ്ക.

ആര്‍ത്തവം അശുദ്ധിയല്ല. അത് സ്വാഭാവികമായ ഒരു ജൈവപ്രക്രിയയാണ്. ഇനി അത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണം എന്നാണെങ്കില്‍ അതിനു ഇന്ന് നിരവധി മാര്ഗങ്ങള് ഉണ്ട്. താല്പര്യമുള്ളവര്‍ക്ക് ഡോക്ടറെ കണ്ടു ഗുളിക വാങ്ങി കഴിക്കാം.
അല്ല കുലസ്ത്രീകളെ ഒരു കാര്യം ചോദിച്ചോട്ടെ, മല ചവിട്ടുന്ന എത്ര അയ്യപ്പന്മാര്‍ 41 ദിവസത്തെ വ്രതം എടുക്കാറുണ്ട് ? അപ്പൊ പിന്നെ സ്ത്രീകളും അങ്ങനൊക്കെ അങ്ങ് പോകട്ടെന്നെ.

പറഞ്ഞു വന്നത് ഇതാണ് . തടി കേടാവുന്ന കുലസ്ത്രീ പണിക്കൊന്നും പോകാതിരിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി പിണറായി ആണ്. ഞഞ്ഞാ പിഞ്ഞാ രമേശ് ചെന്നിത്തലയോ ബ ബ ബ ഉമ്മന്‍ചാണ്ടിയോ അല്ല. സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് . അതിനു വിലങ്ങു കയറി നിന്ന് തടി കേടാക്കാതെ ഇരിക്കുന്നതല്ലേ നല്ലത് ?
ഞാന്‍ ഏതായാലും സര്‍ക്കാരിനൊപ്പമാണ്. എന്‍റെ കുലസ്ത്രീ തടി എനിക്ക് പ്രിയപ്പെട്ടതാണ്. അത് കേടാക്കാന്‍ ഞാനില്ല.

കൂടാതെ ചരിത്രത്തില്‍ എന്നെ സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും തടസ്സം നിന്നവള്‍ എന്നും മൂരാച്ചി എന്നും രേഖപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല.
അതിനാല്‍ പുരോഗമനചിന്തകള്‍ക്കൊപ്പം, മാറ്റത്തിനൊപ്പം
സ്ത്രീ സമത്വത്തിനൊപ്പം
സര്‍ക്കാരിനൊപ്പം
പിണറായിക്കൊപ്പം

prp

Related posts

Leave a Reply

*