കോട്ടയം: അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷനിര രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത് സ്വപ്നം കാണാതിരിക്കാന്‍ തനിക്കാകുന്നില്ലെന്ന് കവി കെ. സച്ചിദാനന്ദന്.
നിയുക്ത പ്രധാനമന്ത്രിയായോ വരുന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവായോ രാഹുലിനെ പ്രതിപക്ഷനിര ഒന്നടങ്കം പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നത് ഒരു വ്യക്തി എന്ന നിലയില്‍ രാഹുല്‍ വിജയിക്കുന്നതിനു വേണ്ടിയല്ലെന്നും ജനാധിപത്യ ഐക്യമെന്ന ആശയം നിലനില്ക്കുന്നതിന്റെ അനിവാര്യത മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും അതില്‍നിന്ന് നേട്ടമുണ്ടാകുമെന്നതിനാല്‍ ഇടതുപക്ഷം അല്പം ഉദാരത കാട്ടുന്നതിനൊപ്പം പ്രാദേശിക താല്പര്യത്തെക്കാള് ദേശീയ താല്പര്യം ഉയര്‍ത്തിപ്പിടിക്കണം. ഒരു പുനര്‍വിചിന്തനം ഇനിയും സാധ്യമാണെന്ന പ്രത്യാശയും സചിദാനന്ദന് പങ്കുവെക്കുന്നു. സിപിഎം മുഖപ്പത്രം ദേശാഭിമാനിയും (പിന്നീട് തെറ്റ് അംഗീകരിച്ചെങ്കിലും) മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും ബിജെപിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിലും അവരില്‍നിന്ന് കടമെടുത്ത അധിക്ഷേപവാക്കുകള്‍ ഉപയോഗിക്കുന്നതിലുമുള്ള ആശങ്കയും അദ്ദേഹം മറച്ചുവെക്കുന്നില്ല.
എല്ലാ പാര്‍ട്ടികളുടെയും ട്രോളുകളില്‍ ഒരേ അധിക്ഷേപ പരാമര്‍ശങ്ങളും ധ്വനിയും തുടരുന്ന സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയം ശക്തിപ്പെടുമെന്നോ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നോയുള്ള പ്രതീക്ഷ അസ്ഥാനത്താകുകയാണ്. സ്വജീവന്‍ തന്നെ അപകടത്തിലായ കാലത്ത്, നമ്മള് നടത്തുന്ന ചെറുത്തുനില്പുകളെല്ലാം വ്യര്ഥമാകുമെന്ന ആശങ്കയുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ദേശീയ നേതാവെന്ന നിലയില്‍ അദ്ദേഹം പ്രാദേശിക സമ്മര്‍ദത്തിനു വഴങ്ങരുതായിരുന്നു. അല്ലെങ്കില്‍ ഇടതു പ്രചാരണം തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കണമായിരുന്നെന്നും സച്ചിദാനന്ദന് ചൂണ്ടിക്കാട്ടി. .