ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. ക്ഷേത്രത്തിന്‍റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ക്ഷേത്രത്തിന്‍റെ ഭരണത്തിന് ദേവസ്വം ബോര്‍ഡ് ഉണ്ടെന്നാണ് ഭരണ ഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായുള്ള കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിക്കുകയെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ബുദ്ധമത വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വാദം പോരെന്നും വസ്തുതകള്‍ നിരത്തി വേണം അവ തെളിയിക്കാനെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീം കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
അഞ്ചു വിഷയങ്ങളാണു ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്കായി നിര്‍ദേശിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു നല്‍കിയ അധിക സത്യവാങ്മൂലം തള്ളണമെന്നും ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നുമാണു നിലവിലെ സര്‍ക്കാരിന്‍റെ നിലപാട്. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ സൗകര്യമനുസരിച്ചു നിലപാടു മാറ്റാനാവില്ലെന്നുമാണു ദേവസ്വം ബോര്‍ഡിന്‍റെ വാദം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്‍റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു

