മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച്‌ താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ദുരിതബാധിതര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാത്തത് ദു:ഖകരമാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുത്തിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയില്ല. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയെയും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായ യോഗം പോലും ചേര്‍ന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണെങ്കിലും കുടിക്കാനുള്ള ശുദ്ധജലം കിട്ടാക്കനിയാണ്. വെള്ളം നിറഞ്ഞ വീടുകളില്‍ നിന്നും പലര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  മാറാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ കാര്യക്ഷമമാക്കിയില്ലങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

prp

Related posts

Leave a Reply

*