ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞതോടെ ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പിഎംഎല്‍-എന്‍) നടത്തിയ നിലപാട് മാറ്റവും ശ്രദ്ധേയമായി. അതിനിടെ തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 116 സീറ്റുകളുമായി പിടിഐ മുന്നിലെത്തി. ആകെ പോള്‍ ചെയ്തതില്‍ 1.686 കോടി വോട്ടുകള്‍ പിടിഐ സ്വന്തമാക്കിയപ്പോള്‍ പിഎംഎല്‍-എന്നിന് 12.89 കോടി വോട്ടുകള്‍ ലഭിച്ചു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാകിസ്താനില്‍ നടന്ന സംഭവവികാസങ്ങളില്‍ യുഎസും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താനിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ഐക്യരാഷ്ട്ര സംഘടന ഇലക്ഷന്‍ കമ്മിഷനെ അഭിനന്ദിച്ചു. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും കമ്മിഷനൊപ്പം നിലയുറപ്പിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ബുധനാഴ്ചയാണ് ആരംഭിച്ചത്. മൂന്നു ദിവസം കഴിഞ്ഞിട്ടും മൂന്നു സീറ്റുകളിലേക്കുള്ള ഫലം ഇന്നാണ് പ്രഖ്യാപിക്കാനായത്. വോട്ടെണ്ണലിന് ഉപയോഗിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ടായ സാങ്കേതിക പ്രശ്‌നമാണു ഫലം വൈകാനിടയാക്കിയതെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ ന്യായീകരണം.