ആരോപണം നേരിടുന്നവരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരും തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കണമെങ്കില്‍ താനും മാറി നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ആരോപണവിധേയരായവരെ മാറ്റി നിര്‍ത്തണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനോട് കടുത്ത പ്രതികരണമായിരുന്നു സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടേത് എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഈ അഭിപ്രായം കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള എ.ഐ.സി.സി സ്‌ക്രീനിങ് സമിതി യോഗത്തില്‍ ഇന്നലെ ഭിന്നസ്വരം ഉയര്‍ന്നതിനേത്തുടര്‍ന്ന് യോഗം അവസാനിക്കുന്നതിന് മുമ്പേ ഉമ്മന്‍ ചാണ്ടി മടങ്ങിയിരുന്നു.
സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണ്. താനും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചയാളാണ്. മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ടതും താനാണ്. അങ്ങനെയാണെങ്കില്‍ താനാണ് ആദ്യം മാറിനില്‍ക്കേണ്ടത് എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സ്ക്രീനിങ് കമ്മിറ്റിയോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇതിനിടെ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിവരികയാണ്.
സുധീരനെതിരെ എ ഗ്രൂപ്പ് ഒറ്റക്കെട്ടായാണ് രംഗശത്തതിയത്. കെ.സി ജോസഫ്, കെ. ബാബു, അടൂര്‍ പ്രകാശ് എന്നീ മന്ത്രിമാരെയും ബെന്നി ബെഹന്നാന്‍, എ ജി ജോര്‍ജ് എന്നിവരെ മാറ്റി നിര്‍ത്തണമെന്നാണ് സുധീരന്‍റെ ആവശ്യം. ഇവര്‍ക്ക് പകരം പുതിയ പേരുകളും സുധീരന്‍ മുന്നോട്ടുവെച്ചിരുന്നു. നിലവില്‍ ധാരണയായ നാല് സീറ്റുകളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം വി.എം സുധീരന്‍ പുതിയ ആളുകളെ നിര്‍ദ്ദേശിച്ചത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാതെ ഡല്‍ഹിയില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. സുധീരന്‍റെ നീക്കത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ത്തിരുന്നു. ബാബുവിന്‍റെയും ബെന്നിയുടെയും കാര്യത്തില്‍ സുധീരന്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ എ ഗ്രൂപ്പ് കടുത്ത തീരുമാനങ്ങളിലെത്തും. കോടതി ശിക്ഷിക്കാത്തവരെ പാര്‍ട്ടി ശിക്ഷിക്കരുതെന്ന നിലപാടാണ് കെ.മുരളീധരന്‍ സ്വീകരിച്ചത്.
ബാര്‍ കോഴ, സോളാര്‍ അഴിമതി, വിവാദ ഭൂവിതരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സുധീരന്‍ രംഗത്തുവന്നത്. കെ സി ജോസഫ്, എ ടി ജോര്‍ജ് എന്നിവര്‍ മണ്ഡലത്തില്‍ സ്വീകാര്യരല്ലെന്നും സുധീരന്‍ വാദിച്ചിട്ടുണ്ട്.