ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും.

ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.

ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്. കൊല്ലം എംഎല്‍എ മുകേഷിനൊപ്പം നേമം എംഎല്‍എ ഒ രാജഗോപാലും വേദിയിലുണ്ടാവും. ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനും വേദിയില്‍ ഇടമുണ്ട്.

മറ്റ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവരും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവരും വേദിയിലുണ്ടാവും. ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന്‍ പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

 

prp

Related posts

Leave a Reply

*