ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: നിര്‍ഭയാ കൂട്ടബലാത്സംഗക്കേസിലെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കേസ് കെട്ടിച്ചമച്ചതാണെന്ന വാദവും കോടതി തള്ളുകയായിരുന്നു. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അപ്പീലില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
ഹര്‍ജി തള്ളിയതോടെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. അതും തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. കേസിലെ നാലുപ്രതികളില്‍ മൂന്നുപേരാണ് വിധി പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. മുകേഷ്, പവന്‍ ഗുപ്ത, വിനയ് മിശ്ര എന്നിവരാണ് ശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാലാമനായ അക്ഷയ് കുമാര്‍ സിങ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല. നാലുപ്രതികള്‍ക്കും വധശിക്ഷ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി കഴിഞ്ഞവര്‍ഷം മേയില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.
2012 ഡിസംബര്‍ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.
ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവില്‍ ജയിലില്‍ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്. മൂന്നുവര്‍ഷത്തെ തടവിനുശേഷം ഇയാള്‍ പുറത്തിറങ്ങി. ബാക്കിയുള്ള നാലുപേരില്‍ മൂന്നുപേര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

