കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഇന്ന് രണ്ട് വയസ് പിന്നിടുമ്പോഴും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് മിഷേലിന്‍റെ ബന്ധുക്കള്‍. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നായിരുന്നു പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും കണ്ടെത്തല്‍. എന്നാല്‍ തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പിച്ചുപറയുന്നു. മിഷേലിന്‍റെ ദുരൂഹ മരണത്തില്‍ പോലീസും ക്രൈംബ്രാഞ്ചും വ്യത്യസ്ത അന്വേഷണങ്ങള്‍ നടത്തിയെങ്കിലും മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു കണ്ടെത്തിയത്.
മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നു പറയുമ്പോഴും മിഷേലിന്‍റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. മൊബൈല്‍ ഫോണും ബാഗും ഇതുവരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.
ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ കൂട്ടായ്മ ഇന്ന് പ്രധിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.