തെറിവിളിക്കാനുള്ള ലൈസന്‍സ് ആരാണ് ബല്‍റാമിന് നല്‍കിയത്? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരുത്തണം: എംബി രാജേഷ്

പാലക്കാട്: എഴുത്തുകാരി കെ ആര്‍ മീരക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയത് തരംതാഴ്ന്ന രാമര്‍ശങ്ങളെന്ന് എംബി രാജേഷ് എംപി. തെറിവിളിക്കാനുളള ലൈസന്‍സ് ആരാണ് എംഎല്‍എക്ക് നല്‍കിയതെന്ന് രാജേഷ് ചോദിച്ചു.

വിവേകമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരുത്തണമെന്നും രാജേഷ് പാലക്കാട്ട് ആവശ്യപ്പെട്ടു. തെറിവിളിക്കാന്‍ ലൈസന്‍സില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്ന് എംബി രാജേഷ് ചോദിച്ചു.

എഴുത്തുകാരി കെആര്‍ മീരയും വിടി ബല്‍റാമും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ നടന്ന വാക്‌പോരിന് പിന്നാലെയാണ് എംബി രാജേഷിന്‍റെ വിമര്‍ശനം വന്നിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാസംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരു പ്രതികരിച്ചില്ല എന്നാരോപിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെക്കുറിച്ചുള്ള മീരയുടെ പോസ്റ്റോടെയാണ് പോര് തുടങ്ങിയത്.

തന്‍റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ‘ എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി ഇപേക്ഷിക്കേണ്ടിവന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും തിരിഞ്ഞു നോക്കില്ലെന്നും നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട് എന്നു വ്യക്തമായിക്കഴിഞ്ഞാല്‍, അവര്‍ വരുമെന്നും’ മീര കുറിച്ചിരുന്നു. സാംസ്കാരിക നായകരെ രൂക്ഷമായി വിമര്‍ശിച്ച വിടി ബല്‍റാം എംഎല്‍എയെ പരിഹസിച്ച മീര, ‘അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക’ എന്ന് പറഞ്ഞതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്.

‘പോ മോനേ ബാല രാമാ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും. എന്നാല്‍ തിരിച്ച്‌ പോ മോളേ ‘മീരേ’ എന്ന് പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര്‌അല്‍പം പോലും ഭേദഗതിപ്പെടുത്തരുതെന്ന്‌ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.’എന്നായിരുന്നു ബല്‍റാമിന്‍റെ കമന്‍റ്

ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മീരയ്ക്ക് എതിരെ സംഘടിതമായി സൈബര്‍ ആക്രമണം നടത്തിയിരുന്നു. മീരയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന് എതിരെ അവര്‍ പ്രതികരിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് രംഗത്ത് വന്നിരുന്നു. സിദ്ദിഖിനും സമാനമായ രീതിയില്‍ വിടി ബല്‍റാം അനുകൂലികളുടെ ഭാഗത്ത് നിന്നും സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു.

prp

Related posts

Leave a Reply

*