പാലക്കാട് ചുട്ടുപൊള്ളുന്നു; ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ, പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. പാലക്കാട് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രീ സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. മാര്‍ച്ച്‌ മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രിയില്‍ എത്തിയത്.

സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്‌ 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്.

അതേസമയം, സൂര്യാഘാതം സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നാലു ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ താപനില നിലവിലെ ഊഷ്മാവില്‍ നിന്നും നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില വര്‍ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം പാലക്കാട് ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇവിടെ മൂന്നു മുതല്‍ നാലു വരെ ഡിഗ്രി താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

എറണാകുളം, തിരുവനന്തപുരം, കാസര്‍കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നുവരെ ഡിഗ്രി താപനില വര്‍ധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത് തന്നെ വേനല്‍മഴ ലഭിക്കാന്‍ സാദ്യതയില്ലാത്തത്തിനാല്‍ കടുത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

സൂര്യാഘാതത്തില്‍ കഴിഞ്ഞദിവസം സംസ്ഥാനത്ത് മൂന്നുപേരാണ് മരിച്ചത്. കൊടുംചൂടില്‍ 118 പേര്‍ക്ക് പൊള്ളലേറ്റു. സൂര്യാഘാത മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്കും, തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*