യുദ്ധം എന്ന് കേൾക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവരോട് കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
യുദ്ധം മുന്നില്‍ കണ്ടു കഴിയുന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ ഞാനും എന്ന തലക്കെട്ടോടെയാണ് പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കാശ്മീര്‍: യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും ഒരുപാടു പേരുണ്ട്. പക്ഷേ ഒരു നിമിഷം ഇവിടെയുള്ള ജനങ്ങളെ കുറിച്ച് ഒന്നു ഓർക്കൂ, പട്ടാളക്കാരെ കുറിച്ച് ഓർക്കൂ. ഇന്ന് സ്കൂൾ വിട്ടു ഓഫീസ് വർക്ക് കഴിഞ്ഞ് റൂമിലേക്കു മടങ്ങുമ്പോൾ പട്ടാളക്കാരുടെ വാഹനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിൽ ഓരോരുത്തരുടെയും മുഖത്തെ നിസഹായതയും ഒപ്പം ചങ്കുറ്റവും എനിക്ക് നേരിൽ കാണാം.
ഇന്നലെ രാത്രിയിലും അതിർത്തിയിൽ നിന്നും വെടിയൊച്ചകൾ കേൾക്കാമായിരുന്നു. പുതപ്പിനുള്ളി ചുടു പറ്റി ഉറങ്ങാത കിടക്കുമ്പോൾ തൊട്ടപ്പുറത്ത് അതിർത്തിയിലേക്ക് പട്ടാള വണ്ടികൾ പോയി വന്നുകൊണ്ടിരുന്നു. ഷെല്ലിങ്ങ് നടക്കുമ്പോഴും ആളുകൾ അവരുടെ ജോലികളിൽ നിസഹായതയോടെ മുഴുകുന്നു.
യുദ്ധം എന്നത് പത്രത്തിൽ വായിക്കുമ്പോഴോ ,ടിവിയിൽ വാർത്ത കേൾക്കുമ്പോഴോ മാത്രം അറിഞ്ഞിരുന്നവരോട് …ദയവു ചെയ്ത് ആർപ്പുവിളിക്കരുത്. ഉള്ളിൽ വെന്തുരുകിയാണ് ഇവിടെ ഓരോ ജനങ്ങളും പട്ടാളക്കാരും കഴിയുന്നത്.
