ചര്‍ച്ചകള്‍ തുടരുന്നു; എറണാകുളം മണ്ഡലത്തില്‍ ഇന്നസെന്‍റിനെ മത്സരിപ്പിക്കാന്‍ സാധ്യത

ചാലക്കുടി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലം എം പി ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇന്‍സെന്‍റിനെ എറണാകുളം മണ്ഡലത്തിലേക്ക് സിപിഐഎം പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോളിനെയാണ് ചാലക്കുടിയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവിനെ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

എറണാകുളം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി യുഡിഎഫില്‍ നിന്ന് കെ വി തോമസാണ് മത്സരിക്കുന്നത്. ഇതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. ഇത്തവണയും യുഡിഎഫ് കെ വി തോമസിനെയാണ് പരിഗണിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് ഇടതു പക്ഷത്തിന് അനുകൂലമാകാനുള്ള സാധ്യതയുണ്ട്. എറണാകുളത്ത് ഇടതുപക്ഷം ഇന്നസെന്‍റിനെ മത്സരിപ്പിക്കുകയാണെങ്കില്‍ തീപാറും പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

അതേസമയം ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ 16 സീറ്റുകളില്‍ സിപിഎം മത്സരിക്കാന്‍ ധാരണയായി. പാലക്കാട് മണ്ഡലത്തില്‍ നിന്ന് എം ബി രാജേഷ്, ആലത്തൂരില്‍ നിന്ന് പി കെ ബിജു, കണ്ണൂരില്‍ നിന്ന് പി കെ ശ്രീമതി, ആറ്റിങ്ങലില്‍ നിന്ന് എ സമ്പത്ത് എന്നീ സിറ്റിങ് എംപിമാരാണ് ഇത്തവണയും മത്സരിക്കാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ പി കരുണാകരന്‍ മത്സരിക്കാന്‍ സാധ്യതയില്ല. ഇടുക്കി മണ്ഡലത്തില്‍ നിന്ന് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോയ്‌സ് ജോര്‍ജിനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*