കൊച്ചി: ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള മാലിന്യ നീക്കം ഒരാഴ്ച കൂടി നിലയ്ക്കും. അടിയന്തര പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷം പ്ലാന്‍റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരാഴ്ച സമയം എടുക്കുമെന്ന് നഗരസഭാ മേയര്‍ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്ലാന്‍റിന്‍റെ സുരക്ഷ കൂട്ടാന്‍ തീരുമാനമായി.
ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാതിരുന്നതിനെ തുടര്‍ന്ന് നഗരത്തിലെ മാലിന്യനീക്കം നിലച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ജനപ്രതിനിധികളെയും പ്ലാന്‍റ് അധികൃതരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. ഈ സാഹചര്യത്തില്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കോര്‍പ്പറേഷന്‍റെയും നീക്കം.
ഇനി തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ഉടന്‍ സ്വീകരിക്കും. പക്ഷേ, ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും വരെ മാലിന്യനീക്കം പൂര്‍ണമായും നിര്‍ത്തി വയ്ക്കും. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആറ് നിര്‍ദേശങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുക. മീറ്ററുകള്‍ നീളം വരുന്ന മാലിന്യ കൂനയുടെ ഉയരം കുറയ്ക്കും. ഇവയ്ക്കിടയില്‍ റിങ് റോഡുകള്‍ ഉണ്ടാക്കും. തീപിടുത്തം ഉണ്ടായാല്‍ ഉടന്‍ പ്രതിരോധിക്കാന്‍ ബ്രഹ്മപുരത്ത് തന്നെ വെള്ളവും ഹൈ പ്രഷര്‍ മോട്ടോര്‍ സംവിധാനവും ഒരുക്കും.
നിലവില്‍ തീ പടരാത്ത ഭാഗം നനയ്ക്കും. കൂടാതെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ലൈറ്റുകളും ലഭ്യമാക്കും. പ്ലാന്‍റിലേക്കുള്ള വൈദ്യുതി ലഭ്യത കൂട്ടാനും തീരുമാനമായി. അതേ സമയം മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍. പ്ലാന്‍റിലേക്ക് മാലിന്യം തള്ളിയാല്‍ തടയും എന്ന നിലപാടിലാണ് നാട്ടുകാരും.
ദിവസേന 360 ടണ്‍ മാലിന്യം എത്തുന്ന പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ഒരാഴ്ച കൂടി നിലയ്ക്കുന്നതോടെ നഗരവാസികള്‍ ഇനിയും വലയും എന്നുറപ്പായി.