കൊച്ചി: നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത് കാസര്‍കോട് ഉപ്പള സ്വദേശിയാണെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന് അറിയപ്പെടുന്ന ഇയാള്‍ അധോലോക നായകന്‍ രവി പൂജാരിയുടെ അടുത്ത അനുയായിയാണ്.
വെടിവയ്പിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കൊപ്പം ബൈക്കിലെത്തിയ കറുത്ത വസ്ത്രധാരി മറ്റൊരു ക്രിമിനല്‍ കേസ് പ്രതിയാണ്. കാസര്‍ഗോഡ് സ്വദേശിയായ ഇയാളും വിദേശത്തേക്ക് മുങ്ങിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇരുവരുടെയും ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കങ്ങളും തുടങ്ങി.
2010ല്‍ കാസര്‍കോട് ബേവിഞ്ചയില്‍ പൊതുമരാമത്ത് കരാറുകാരന്‍ എം.ടി. മുഹമ്മദിന്‍റെ വീട്ടിലേക്ക് വെടിയുതിര്‍ത്തതും ഈ ഷാര്‍പ്പ് ഷൂട്ടറാണെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ആ കേസിന്‍റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ച് തുടങ്ങി. രവി പൂജാരി ആവശ്യപ്പെട്ട 50 കോടി കൊടുക്കാത്തതിന്‍റെ പേരിലായിരുന്നു അന്ന് മുഹമ്മദിന്‍റെ വീടിനുനേരെ ആക്രമണമുണ്ടായത്.
മുഖം മറച്ചെത്തിയ രണ്ടംഗ സംഘം രവി പൂജാരിയുടെ പേരെഴുതിയ തുണ്ടു കടലാസ് ഉപേക്ഷിച്ചിരുന്നു. എട്ടുപേര്‍ പ്രതികളായ കാസര്‍കോട് കേസില്‍ പൂജാരി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെയാണ് 2014ല്‍ കുറ്റപത്രം നല്‍കിയത്. 2013 ജൂലൈയിലും മുഹമ്മദിന്‍റെ വീടിന് നേരെ വെടിവയ്പ്പുണ്ടായിരുന്നു.
ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ് നടത്തിയ രണ്ടംഗ സംഘത്തിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു. ഈ വഴിക്ക് നടത്തിയ അന്വേഷണമാണ് സംഭവത്തിന്‍റെ സൂത്രധാരനായ ഒരു ഡോക്ടറിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാളുടെ കാെല്ലത്തെയും കാഞ്ഞങ്ങാട്ടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡും നടത്തി. അതോടെയാണ് ഷാര്‍പ്പ് ഷൂട്ടറടക്കമുള്ള ക്രിമനിലുകള്‍ക്ക് കേസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്ന കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ക്രിമിനല്‍ സംഘത്തിന്‍റെ വ്യാജ പരാതി. വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ക്രിമിനല്‍ സംഘത്തിന്‍റെ നീക്കം പൊലീസ് രഹസ്യമായി ചോര്‍ത്തിയിരുന്നു. അന്വേഷണം ഡോക്ടറിലേക്ക് എത്തിയതോടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ക്രിമിനല്‍ സംഘം തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി എത്തിയത്.
എന്നാല്‍, വിവരങ്ങള്‍ ചോര്‍ത്തിയതടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും മേലുദ്യോഗസ്ഥനെ പൊലീസുകാര്‍ അറിയിച്ചിരുന്നു. ഇതോടെ പരാതിക്ക് പ്രസക്തിയില്ലാതായി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റിയിലെ എസ്.ഐ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തിരുന്നു.