കെവിന്‍ കൊലക്കേസ്: കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കൊലക്കേസില്‍ പിടിയിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കെവിന്‍ കൊലക്കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് കോട്ടയത്ത് നടക്കും.

തെളിവെടുപ്പിനിടെ മാരകായുധങ്ങള്‍ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് കെവിന്‍ കൊലക്കേസിലെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആയുധങ്ങള്‍ തട്ടിക്കൊണ്ട് പോകലിനായി മാത്രം ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

കെവിന്‍ കൊലക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. എസ്‌ഐ ഷിബു, എഎസ്‌ഐ ടിഎം ബിജു, സിപിഒ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിലയിലാണ് ഐജി വിജയ് സാഖറെയുടെ റിപ്പോര്‍ട്ട്. എഎസ്‌ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. കെവിന്റെ തിരോധാനം എസ്‌ഐ 14 മണിക്കൂര്‍ മറച്ചുവച്ചതായി റിപ്പോര്‍ട്ടിലുണ്ട്. രാവിലെ ആറിന് അറിഞ്ഞെങ്കിലും അന്വേഷണം തുടങ്ങിയത് രാത്രി എട്ടിനാണ്.

റിപ്പോര്‍ട്ട്‌ ഇന്ന് ഡിജിപിക്ക് കൈമാറും. മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് വെറുമൊരു കുടുംബപ്രശ്‌നമായി ഒഴിവാക്കിയെന്ന കുറ്റപ്പെടുത്തലുമുണ്ട്.

ഇതിനിടെ കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഒന്നാം പ്രതി ഷാനുവിനെ ചോദ്യം ചെയ്യുന്നതിനായി വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കൈക്കൂലി കേസ് അന്വേഷിക്കുന്ന ചങ്ങനാശേരി ഡിവൈഎസ്പി കെ ശ്രീകുമാര്‍ നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. അതേസമയം കെവിന്‍ കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ കസ്റ്റഡി കാലവധി കഴിഞ്ഞ ഇഷാന്‍, നിയാസ്, റിയാസ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ എറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റ് അഞ്ച് പ്രതികളെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുഖ്യ പ്രതികളായ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി നീട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.

prp

Related posts

Leave a Reply

*