കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഉദുമ എംല്‍എ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.

തന്നെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നിര്‍വഹിച്ചത് പുറത്തുനിന്നുള്ള വിദഗ്ധ സംഘമാണ്. കസ്റ്റഡിയില്‍ ഉള്ളവരാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ 2 സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എല്‍ഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. അതേസമയം, കൊലപാതകത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായാണ് സൂചന. സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ജീപ്പാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്.

സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ പൊലീസ് രണ്ട് സിപിഐഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ എല്ലാവരെയും ഇന്നും ചോദ്യം ചെയ്യും.

കൊലപാതകം നടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഒരു കളിയാട്ട മഹോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു. ഈ സമയത്ത് കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഒരു വാഹനം സ്ഥലത്ത് കണ്ടുവെന്നാണ് പൊലീസിന് മൊഴി കിട്ടിയത്. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണോ കൊലയ്ക്ക് പിന്നിലെന്നുള്ള സംശയം ശക്തമാകാനുള്ള കാരണമിതാണ്.

കൊലപാതകത്തിന് പിന്നിലുള്ളവര്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണം അതുകൊണ്ട് തന്നെ കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ പൊലീസിനെ വിശ്വാസമില്ലെന്നും, കേസന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കേരളാ പൊലീസ് അന്വേഷിച്ചാല്‍ നീതി കിട്ടുമെന്ന് വിശ്വാസമില്ലെന്നും കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ഗൂഢാലോചനയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*