അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം വ്യാജം; യുവതിയെ പൊലീസ് പിടികൂടി.

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടു പോയതായി പ്രചരണം പരിഭ്രാന്തി പരത്തി. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം യുവതിയുടെ നാടകമാണെന്ന് കണ്ടെത്തി. യുവതിയെ പീന്നിട് പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നും റെയില്‍വെ പൊലീസ് പിടികൂടി.

മനുവിന്‍റെ ഭാര്യ മീനുവിനെയും മകന്‍ സായ് കൃഷ്ണനെയുമാണ് കാണാതായതായി ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി ലഭിച്ചത്. വാഹനത്തിലെത്തിയ സംഘം ഭാര്യയെയും മകനെയും തട്ടികൊണ്ടു പോയി എന്നായിരുന്നു പരാതി. ഇതോടെ പൊലീസും മാധ്യമങ്ങളും സ്ഥലത്ത് കുതിച്ചെത്തി.

സംഭവം വലിയ വാര്‍ത്തയായതോടെ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പികെ സുധാകരന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറിയിട്ടുണ്ടെന്നും തന്നെയും മകനെയും ഉപദ്രവിക്കുന്നുവെന്നുമായിരുന്നു യുവതി ഭര്‍ത്താവിനെ അറിയിച്ചത്.

ഇതേ തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെയും മകനെയും കാണാനില്ലെന്നായിരുന്നു പരാതി. വീട്ടിലുള്ള സാധനങ്ങള്‍ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. പിന്നീട് ഇയാളുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് തട്ടികൊണ്ടു പോകല്‍ യുവതിയുടെ നാടകമായിരുന്നുവെന്ന് കണ്ടെത്തിയത്.

യുവതി കഴുത്ത് മുറിച്ച നിലയില്‍ ഭര്‍ത്താവിന് ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ അന്വേഷണം മറ്റൊരു ദിശയിലേക്ക് മാറ്റി. യുവതിയുടെ നമ്ബറിലേക്ക് തുടര്‍ച്ചായി വന്ന ഫോണ്‍ കോള്‍ പരിശോധിച്ച പൊലീസ് ടവര്‍ ലോക്കേഷന്‍ കണ്ടെത്തുകയായിരുന്നു. പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്.

prp

Related posts

Leave a Reply

*