സിപിഐഎം ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത്, സംസ്ഥാനത്ത് നടക്കുന്നത് ഹിന്ദുവേട്ട: കെ. സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സി. പി.ഐ എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും സി.പി.ഐ.എം ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

കണ്ണൂരില്‍ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടത് സിപിഐഎം നേതൃത്വമാണ്. ബിജെപി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ഹരിദാസിന്‍റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി.പി.ഐ.എം ക്രിമിനലുകള്‍ അക്രമിച്ച് നിശ്ശേഷം തകര്‍ത്തത്. ഭാര്യക്കും മകള്‍ക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം വി മുരളീധരന്‍റെ വീടിനുനേരെ ബോംബെറിഞ്ഞു.

വന്ദ്യ വയോധികനും രോഗിയുമായ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി ചന്ദ്രശേഖരന്‍റെ വീട് പൂര്‍ണ്ണമായും ബോംബെറിഞ്ഞു തകര്‍ത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്തു. പലയിടത്തും എസ്ഡിപിഐ പ്രവര്‍ത്തകരും സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ് സുരേന്ദ്രന്‍ പറഞ്ഞു.

അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ഡിജിപി എല്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്. പൊലീസ് പലയിടത്തും സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു.

prp

Related posts

Leave a Reply

*