കൊച്ചി : ദൃക്സാക്ഷികളില്ലാത്ത ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരാനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ബുധനാഴ്ച വിധിക്കും. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല.
പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ലാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ മാരകമായി കുത്തി പരിക്കേല്പിച്ച പ്രതി കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ജിഷയുടെ വായിലേക്ക് മദ്യമൊഴിച്ചു നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അമീറിനെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളിയായ അമീറിനെ കണ്ടെത്താന്‍ പോലീസ് ഏറെ പണിപ്പെട്ടു. 2016 സെപ്തംബര്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ രഹസ്യ വിചാരണ മാര്‍ച്ച് 13 നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്.
അതേസമയം അമീറുള്‍ പ്രതിയല്ലെന്നും ഇയാളെ പോലീസ് കുടുക്കിയെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിലും രക്തത്തിലും അമീറുള്‍ ഇസ്ലാമിന്‍റെ ഡി.എന്‍.എ സ്ഥിരീകരിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണമടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം എതിര്‍വാദങ്ങളെ മറികടന്നാണ് അന്വേഷണ സംഘം 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അമീറുളിന് വേണ്ടി കോടതിയില്‍ ഹാജരായത് സൗമ്യ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ആളൂര്‍ തന്നെയാണ്.
