കട്ടപ്പന: പല നിര്‍ണായക വഴിയിലൂടെയും കേസ് പോകുമ്പോഴും ജസ്ന എവിടെ എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരം ഇല്ല. എന്നാല്‍ കാണാതായ ജസ്ന ഇടുക്കി കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്നുവെന്നാണ് ഇപ്പോൾ വിവരം. ധ്യാനകേന്ദ്രം അധികൃതരും പൊലീസും ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചു. കാണാതായതിന് രണ്ട് ദിവസത്തിനു ശേഷം ജെസ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഞായറാഴ്ച പ്രാര്‍ഥനയില്‍ ജസ്‌ന പങ്കെടുത്തിരുന്നുവെന്നും. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌ന എത്തിയതത്രെ. കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ധ്യാനത്തിനെത്താറുണ്ട്. ഇതിൽ ജസ്‌നയെ പോലുള്ള പെൺകുട്ടിയെ കണ്ടിരുന്നുവെന്നാണ് ധ്യാനം അധികൃതർ പറയുന്നത്. തലയിൽ ചുരിദാറിന്‍റെ ഷാളിട്ട് മറച്ചിരുന്നു. തനിച്ചായിരുന്നു പെൺകുട്ടി. തലയിൽ നിന്നു ഷാൾ ഉതിർന്നുവീണപ്പോഴാണ് ജസ്‌നയാണെന്ന സംശയമുണ്ടായതെന്നു ധ്യാനകേന്ദ്രത്തിൽ പ്രാർഥന നടത്തിയ ഒരു പിതാവ് പറയുന്നു.
ഇതോടെ ജസ്‌ന കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. സിം കാര്‍ഡ് അന്വേഷണസംഘം വിശദമായി പരിശോധിക്കും. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആയിരത്തോളം ഫോണ്‍ കോളുകള്‍ ജസ്ന ഈ യുവാവുമായി നടത്തിയുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ സംശയിക്കുന്നത്. കാണാതായ ദിവസവും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാണിച്ച് ജസ്‌ന ഈ സുഹൃത്തിന് മെസേജ് അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം നിലവിലെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, ജെസ്നയുടെ തിരോധാന കേസിന്‍റെ അന്വേഷണ പരിധയില്‍ നിന്ന് സുഹൃത്തും സഹപാഠിയുമായ യുവാവിനെ പോലീസ് പൂര്‍ണമായും ഒഴിവാക്കി. ജൂലൈ 31 നാണ് അന്വേഷണസംഘം ആണ്‍സുഹൃത്തിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്.കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതാവുന്നത്.
