പ്രളയക്കെടുതിക്കിടെ സൈനികര്‍ രക്ഷിച്ച പൂര്‍ണ ഗര്‍ഭിണിയെക്കുറിച്ചുള്ള വാർത്ത ആരും അത്ര പെട്ടെന്ന് മറന്നുകാണില്ല. കൊച്ചിയിലെ നാവികസേനാ ആശുപത്രിയില്‍ കഴിയുന്ന സജിതക്കും കുഞ്ഞിനും സമ്മാനങ്ങളുമായി സൈനികരെത്തി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെത്തേടി ആലുവയിലേക്കുള്ള ദൗത്യമെത്തുന്നത്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ ആര്‍. മഹേഷ് താഴെയിറങ്ങി. ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് വ്യക്തമായതോടെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു.
പത്ത് മിനിറ്റ് മാത്രം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവത്തിനുശേഷം ആലുവ ചൊവ്വര സ്വദേശിയായ സജിതയും ആണ്‍കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
രണ്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് സൈനികര്‍. ആ സന്തോഷമാണ് കുഞ്ഞുടുപ്പുകള്‍ സമ്മാനിച്ചുകൊണ്ട് പങ്കുവെച്ചത്. കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അതിസാഹസികമായി സജിതയെ രക്ഷപ്പെടുത്തിയത്.

