ന്യൂഡൽഹി: ഹരിയാനയില്‍ പുലർച്ചെ അക്രമി കൊലപ്പെടുത്തിയത് ആറ് പേരെ. ഹരിയാനയിലെ പല്‍വല്‍ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഹരിയാനയിലെ പൽവൽ ആദർശ് കോളനിയിൽ പുലർച്ചെ 2 മണിക്കും നാല് മണിക്കുമിടയ്ക്കാണ് അക്രമി ഇരുമ്പ് ദണ്ഡുപയോഗിച്ച് ആറ് പേരെ മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി പിടിയിലായെന്ന പൊലീസിന്‍റെ അറിയിപ്പ് ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്.
പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് പൊലീസിന് ലഭിക്കുന്നത്. ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. കൊലപാതകങ്ങള്‍ ഒന്നിന് പിറകേ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നഗരത്തില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.