തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് എസി മൊയ്തീനാണ്.
പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും.
ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്. പിന്നീട് വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജന്റെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും.

