ന്യൂഡല്‍ഹി: വായു മലിനീകരണം കുറഞ്ഞ ദീപാവലി ആഘോഷമായിരുന്നു ഇത്തവണത്തേതെങ്കിലും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് അപകടകരമാം വിധം ഉയര്‍ന്നു.
കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. മലിനീകരണ തോത് ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂവെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
പടക്കങ്ങള്‍ നിരോധിച്ച് സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ ഇത്തവണത്തെ ദീപാവലി ആഘോഷമെങ്കിലും പലയിടത്തും പടക്കങ്ങളും മറ്റും ഉപയോഗിച്ചിരുന്നു. ഡൽഹിക്കു സമീപനഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പടക്കങ്ങൾ മുന്‍വര്‍ഷങ്ങളെപ്പോലെതന്നെ പൊട്ടിച്ചു.
ആനന്ദ് വിഹാറിലാണ് ഏറ്റവും കൂടുതല്‍ വായു മലിനീകരണം രേഖപ്പെടുത്തിയത്. വൈകുന്നേരങ്ങളില്‍ മലിനീകരണ തോത് കുറവായിരുന്നുവെങ്കിലും രാത്രി 11മുതല്‍ പുലര്‍ച്ചെ മൂന്നു വരെയുള്ള സമയത്ത് ഉയര്‍ന്ന മലിനീകരണമാണ് രേഖപ്പെടുത്തിയത്. .