ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞതായി സൂചന

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായിയുമായ ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചു.

കറാച്ചിയിലെ ക്ലിഫ്റ്റന്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട ഛോട്ടാ ഷക്കീല്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ വിവിധ കേസുകളില്‍ പ്രതിയായതോടെ 1980ല്‍ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് പോയത്. പിന്നീട് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ സ്ഥിരതാമസമാക്കി. ദാവൂദിന്‍റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിം കള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെട്ടതാണ് ഛോട്ടാ ഷക്കീലിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

ദാവൂദിന്‍റെ വലംകൈയും വിശ്വസ്തനും ആയി അറിയപ്പെടുന്ന ഷക്കീല്‍ മൂന്ന് പതിറ്റാണ്ടായി സംഘത്തിന്‍റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്. എന്നാല്‍ അടുത്തിടെ അനീസ് സംഘത്തിന്‍റെ  നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതോടെയാണ് ഷക്കീല്‍ ഇടഞ്ഞത്. സംഘത്തിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് സഹോദരന്‍ ദാവൂദിന് നിര്‍ബന്ധമുണ്ടായിരുന്നെങ്കിലും അനീസ് ഇത് ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഇത് അനീസും ഷക്കീലും തമ്മില്‍ ഇടയുന്നതിന് കാരണമായി. തുടര്‍ന്നാണ് ഷക്കീല്‍ സംഘത്തില്‍ നിന്ന് അകന്ന് ദുബായിലെ തന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തിയത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ദാവൂദിന്‍റെ സംഘത്തിലുണ്ടായ അധികാരത്തര്‍ക്കം പാകിസ്ഥാനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പിണക്കങ്ങള്‍ പരിഹരിക്കാന്‍ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ കിണഞ്ഞ് ശ്രമിച്ചു വരികയാണ്. ഐ.എസ്.ഐയെ കലര്‍പ്പില്ലാതെ പിന്തുണയ്ക്കുന്ന ദാവൂദിന്റെ സംഘത്തിലുണ്ടായ വഴക്ക് ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടി ആവുമെന്നാണ് പാകിസ്ഥാനും ഐ.എസ്.ഐയുടെ ആശങ്കപ്പെടുന്നത്.

 

prp

Related posts

Leave a Reply

*