അന്തരീക്ഷോഷ്മാവ് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറയുന്നു; രോഗവ്യാപനത്തിനുള്ള കാരണം കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍

വാഷിംങ്ടണ്‍: ( 18.03.2020) കൊറേണ വൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലാണെന്ന് ശാസ്ത്രജ്ഞര്‍. ഭൂമധ്യരേഖയ്ക്കു മുകളില്‍ 30മുതല്‍ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളില്‍, അന്തരീക്ഷോഷ്മാവ് അഞ്ചുമുതല്‍ 11വരെ ഡിഗ്രിയും ഈര്‍പ്പം 47മുതല്‍ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കോവിഡിന്റെ താണ്ഡവമുണ്ടാവുകയെന്നാണ് ഇവര്‍ പറയുന്നത്.

യു എസിലെ മെറിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി (ഐ.എച്ച്‌.വി.), ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ പ്രവചനം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ മുതല്‍, രോഗം പടര്‍ന്നുപിടിച്ച ഇറ്റലി, സ്പെയ്ന്‍, ഫ്രാന്‍സ്, ഇറാന്‍, യു എസിലെ സിയാറ്റ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവയെല്ലാം ഒരേ അക്ഷാംശരേഖയില്‍ കിടക്കുന്ന, സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളാണ്. ‘ഞങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച്‌ താപനില കൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരാന്‍ രോഗാണുക്കള്‍ക്കു പ്രയാസമുണ്ടെ’ന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഐ എച്ച്‌ വിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് സജാദദി പറയുന്നു. ‘ശരാശരി താപനില 54 ഡിഗ്രി ഫാരന്‍ ഹീറ്റിലും (12 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗാണു വ്യാപനസാധ്യത കുറവാണെന്നാണു മനസ്സിലാക്കേണ്ട’തെന്നും അദ്ദേഹം പറയുന്നു. സ്ഥാപിക്കാന്‍ കൂടുതല്‍ തെളിവുകളാവശ്യമുള്ള സിദ്ധാന്തം മാത്രമാണിതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഈര്‍പ്പം 20മുതല്‍ 80വരെ ശതമാനവും താപനില 39 ഫാരന്‍ഹീറ്റിലും (നാലു ഡിഗ്രി) കൂടുതലുമുള്ള അന്തരീക്ഷത്തിലാണ് നോവല്‍ കോറോണ വൈറസ് പെരുകുന്നതെന്നാണ് പരീക്ഷണശാലയില്‍ നേരത്തെ നടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായത്. ഇക്കാര്യവും ഗവേഷകര്‍ പരിഗണിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുപയോഗിച്ചാണ് സംഘം നിഗനമത്തിലെത്തിയത്. ഈ നിഗമനമനുസരിച്ച്‌ വേനലടുക്കുംതോറും രോഗം കൂടുതല്‍ വടക്കന്‍ പ്രദേശങ്ങളിലേക്കു നീങ്ങാനാണു സാധ്യത.

സമീപഭാവിയില്‍ രോഗവ്യാപനത്തിനു കാര്യമായ സാധ്യതയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ കഴിയുെമന്നതാണ് ഈ ഗവേഷണത്തിന്റെ ഫലമെന്ന് ഐ എച്ച്‌ വിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. റോബര്‍ട്ട സി. ഗാലോ പറയുന്നു.

ഡോ. മുഹമ്മദ് സാജിദിയെ കൂടാതെ ഇറാനിലെതന്നെ ഷിറാസ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ്, ടെഹ്റാനിലെ ഷഹീദ് ബെഹഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

prp

Leave a Reply

*