ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിംഗ് പൗഡറിട്ട്,​ ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ അന്വേഷണം

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ബ്ലീച്ചിംഗ് പൗഡറിട്ട് ഗുരുതി തയ്യാറാക്കിയ സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ദേവീക്ഷേത്രത്തിലെ കീഴ്‌ക്കാവില്‍ ഭഗവതിക്ക്‌ പ്രധാന വഴിപാടായാണ് ചുണ്ണാമ്പിനു പകരം ബ്ലീച്ചിംഗ് പൗഡറിട്ട് 12 പാത്രം ഗുരുതി തയ്യാറാക്കിയത്. മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ ഗുരുതി ഭഗവതിക്ക്‌ തര്‍പ്പണം ചെയ്തില്ല.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ കീഴ്‌ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം അമ്പലത്തില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്‍റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയില്‍നിന്ന്‌ ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

വളരെ പ്രാധാന്യമുള്ള ഗുരുതി വഴിപാടിന് കീഴ്‌ക്കാവ് ഭഗവതിക്ഷേത്രത്തില്‍ 2025 വഴിപാട് വരെ ബുക്കിംഗായിരുന്നു. ഉത്സവ കാലത്തും മുടിയേറ്റ് സമയത്തും മാത്രമേ ഗുരുതി ഒഴിവാക്കാറുള്ളൂ. ക്ഷേത്രക്കിണറ്റില്‍നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്‌ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച്‌ പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായിട്ടുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുന്നതും പതിവാണ്.

”ഇപ്രാവശ്യം ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരന്‍ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിംഗ് പൗഡറായിരുന്നു. ദുര്‍ഗന്ധം ഉണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ വിവരം പറഞ്ഞില്ല. മേല്‍ക്കാവ് മേല്‍ശാന്തി ടി.എന്‍. നാരായണന്‍ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോള്‍ ഓട്ടുരുളികളിലെ ഗുരുതിക്ക്‌ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടര്‍ന്ന് തയ്യാറാക്കിയ ഗുരുതി ഉടന്‍ മാറ്റാന്‍ നിര്‍ദേശിച്ചു. ശേഷം പുതിയതായി സാധാരണ രീതിയില്‍ ഗുരുതി തയ്യാറാക്കിയാണ് തുടര്‍ന്ന് ഗുരുതി വഴിപാട് നടത്തിയത്”- ദേവസ്വം മാനേജര്‍ ബിജുകുമാര്‍ പറഞ്ഞു.

ചീഫ് വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*