ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി നിര്‍ണയിച്ചത്. പുനപരിശോധന ഹര്‍ജികളില്‍ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിന്‍ഗ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്‍റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വാദിച്ചിരുന്നു. റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.