ബിഷപ്പിന്‍റെ പീഡനം; നിര്‍ണായക തെളിവുകളടങ്ങിയ കന്യാസ്ത്രീയുടെ ഫോണ്‍ കാണാതായി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി. ഫോണ്‍ നഷ്ടമായതായി കന്യാസ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചു.

ജലന്ധറിലായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണിലായിരുന്നു സന്ദേശങ്ങളെന്നാണ് ഇവര്‍ അറിയിച്ചിരുന്നു. പുതിയ ഫോണ്‍ വാങ്ങിയതോടെ ജലന്ധറിലെ മഠത്തിലായിരുന്നു തെളിവടങ്ങിയ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ടുള്ള വിവരം.

കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തന്‍റെ കൈയില്‍ കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായി ഉണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു.

ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. ഈ കത്തുകളില്‍ ബിഷപ്പിനെ പൂട്ടാനുള്ള കാര്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു അന്വേഷക സംഘത്തിന്‍റെ വിലയിരുത്തല്‍. ഫോണിലെ തെളിവുകള്‍ പരിശോധിച്ച്‌ മുന്നോട്ടുപോകുന്നതിനായിരുന്നു പൊലീസ് സംഘത്തിന്‍റെ തീരുമാനം.

ഇതിനിടെയാണ് ഫോണ്‍ കാണാതായത്. ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

prp

Related posts

Leave a Reply

*