ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്: പാര്‍ലര്‍ അടച്ചിടാന്‍ ഭീഷണി സന്ദേശം വന്നതായി ലീന

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ പുതിയ ഭീഷണി. പാര്‍ലര്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശമാണ് വന്നതെന്ന് നടി ലീന മരിയ പോള്‍ പറഞ്ഞു. ഇന്നലെ ഇന്‍റര്‍നെറ്റ് കോള്‍ വഴി ഭീഷണി വന്നതായി നടി പൊലീസ് മൊഴി നല്‍കി. സുകേഷ് ചന്ദ്രശേഖറുമായി താന്‍ അകല്‍ച്ചയിലാണെന്നും മൊഴി നല്‍കി.

ലീന മരിയയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ ലീനയെ വീണ്ടും വിളിച്ചുവരുത്തി പൊലീസ് വിശദീകരണം തേടും. ഇന്നലെ രാത്രി കൊച്ചിയില്‍ ലീനയുടെ അഭിഭാഷകന്‍റെ ഓഫീസില്‍ വച്ചാണ് പൊലീസ്  മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴരയ്ക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഒമ്പതര വരെ നീണ്ടു.

രവി പൂജാരിയുടേതെന്ന പേരില്‍ ഭീഷണി സന്ദേശം ലഭിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി പൊലീസിന് മൊഴി നല്‍കി. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ലീന പൊലീസിനോട് പറഞ്ഞു. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളവരുടെയും, ലീന സംശയിക്കുന്നവരുടെയും വിശദാംശങ്ങളും അന്വേഷണ സംഘം തേടി.

ലീന മരിയ പോളിന്‍റെ മൊഴി രേഖപ്പെടുത്തിയതോടെ വെടിവെയ്പ് കേസിന്‍റെ അന്വേഷണം ഊര്‍ജിതമാകും. ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിവെയ്പ് നടത്തിയ അക്രമികളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ലീനയുടെ മൊഴിയെ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം മുന്നോട്ട് പോവുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പനമ്പള്ളി നഗറിലെ ലീനയുടെ ബ്യൂട്ടിപാര്‍ലറിനു നേര്‍ക്ക് വെടിയുതിര്‍ത്തത്.

prp

Related posts

Leave a Reply

*