തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.
ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കണമെന്നായിരുന്നു ബാലഭാസ്‌കറിന്‍റെ പിതാവ് സി.കെ. ഉണ്ണിയുടെ ആവശ്യം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്‍റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
പൊലീസ് സംഘം കുടുംബത്തിന്‍റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടു. ബാലഭാസ്‌കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടില്‍ കുടുംബത്തിന് സംശയങ്ങളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു.
അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണു പരാതിയിലുള്ളത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. മകള്‍ അപകട ദിവസം മരിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചു തിടുക്കത്തില്‍ രാത്രി യാത്രയ്ക്കു തയ്യാറെടുത്തതിന്‍റെ കാരണം അന്വേഷിക്കണം.
വാഹനം ഓടിച്ചിരുന്നതു ഡ്രൈവര്‍ അര്‍ജുനാണെന്നു വ്യക്തമായിരുന്നിട്ടും എന്തിനു പൊലീസിനോടു കള്ളം പറഞ്ഞു എന്നതാണു മറ്റൊരു സംശയം. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികള്‍ പരസ്പരവിരുദ്ധമാണ്. പാലക്കാടുള്ള ആയുര്‍വേദ ആശുപത്രി അധികൃതരാണു അര്‍ജുനെ ഡ്രൈവറായി ബാലഭാസ്‌കറിന്‍റെ ഒപ്പം അയച്ചത്. ഇതിനെപ്പറ്റിയും സംശയങ്ങളുണ്ട്.
ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ വീണ്ടും കുടുംബത്തോട് അടുത്തതിനു പിന്നാലെയാണ് അപകടമെന്നതും അന്വേഷണം ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചു. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സെപ്റ്റംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം 24നു രാത്രിയോടെ വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം.