ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനു പിന്നാലെ കൂടുതല്‍ വിമര്‍ശനങ്ങളുയര്‍ത്തി സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്നോഡന്‍. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സ്നോഡന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും സ്നോഡന്‍ വ്യക്തമാക്കുന്നു. ഇന്തയന്‍ ചാര സംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്‍റെ (റോ) മുന്‍ തലവന്‍ കെ.സി. വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും, അല്ലാതെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുഐഡിഎഐയുടെ ട്വീറ്റിനേയും സ്നോഡന്‍ വിമര്‍ശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓഹരി വിവരങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്തു വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍, മതം, ജാതി, വിദ്യാഭ്യാസം എന്നീങ്ങനെയുള്ള ഒരു വിവരവും ഡേറ്റാ ബേസിലില്ലെന്നും യുഐഡിഎഐയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബാങ്കുകളേയും ഭൂവുടമകളേയും, ആശുപത്രികളേയും, സ്കൂളുകളേയും ഫോണ്‍ ഇന്‍റര്‍നെറ്റ് കമ്പനികളേയും ആധാറുമായി ബന്ധിപ്പിക്കുനന്നതില്‍ നിയമം മൂലം മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ആധാറിനെ പറ്റിയുള്ള തെറ്റിദ്ധാരണ മാറൂ എന്നാണ് സ്നോഡന്‍ മറുപടി നല്‍കിയിരിക്കുന്നത്.

