കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ക്ക് പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കെെമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ കെെമാറുന്നത് ഹെക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി.
അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം 28ലേക്ക് മാറ്റി. കേസിലെ എട്ടാം പ്രതി നടന്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാദരായിരുന്നു. അതിനിടെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നും കേസില്‍ രഹസ്യ വിചാരണ നടത്തണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.
നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയശേഷം കേസിന്‍റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

