രാഷ്ട്രീയമെന്നാല്‍ വരി നിന്ന് വോട്ടു ചെയ്യുക എന്നത് മാത്രം; അജിത്തിന്‍റെ പത്രകുറിപ്പ് വൈറല്‍

ചെന്നൈ: സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടി നല്‍കിക്കൊണ്ടുള്ള നടന്‍ അജിത്തിന്‍റെ കുറിപ്പ് വൈറല്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ഇപ്പോള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ വോട്ട് ചെയ്യുക എന്നതിലൊതുങ്ങുന്ന രാഷ്ട്രീയ നിലപാടുകളെ തനിക്കുള്ളൂവെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

‘വ്യക്തിപരമായോ സിനിമകളിലൂടെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ നേതാവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു സൂചനകള്‍ നല്‍കിയിട്ടില്ല. അഭിനയം മാത്രമാണ് എന്‍റെ തൊഴില്‍. കുറച്ചു കൊല്ലങ്ങള്‍ മുമ്പ് ഫാന്‍ ക്ലബുകള്‍ മുഴുവന്‍ പിരിച്ചു വിട്ടത് ഇതിന്റെ പേരിലാണ്.

എന്‍റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരം തെറ്റായ ആരോപണങ്ങള്‍ പുറത്തിറങ്ങുന്നത് തീര്‍ത്തും മോശമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ചേരാനുള്ള ഉദ്ദേശങ്ങളില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്നു പോകുന്ന സംഘടനകളുമായി ബന്ധവും പുലര്‍ത്താറില്ല.

എന്‍റെ ഫാന്‍സ് ക്ലബുകളും അങ്ങനെയായിരിക്കണമെന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ഞാന്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാറില്ല. മാത്രമല്ല, അവ സ്വകാര്യമായിരിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. എന്‍റെ പേരോ ചിത്രമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ദുരുപയോഗം ചെയ്യുന്നതിനെയും ഞാന്‍ അപലപിക്കുന്നു’ അജിത് വ്യക്തമാക്കുന്നു.

അജിത് ആരാധകരില്‍ പലരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. സിനിമാതാരങ്ങളായ രജനീകാന്ത്, കമലഹാസന്‍, പ്രകാശ് രാജ് എന്നിവരും രാഷ്ട്രീയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരുന്നു. അജിത്തിനെക്കുറിച്ചാണ് പിന്നീട് അഭ്യൂഹങ്ങള്‍ പരന്നത്. ഈ പശ്ചാത്തലത്തിലാണ് തല അജിത് കുറിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

prp

Related posts

Leave a Reply

*