ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകും; എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ആ തെളിവുകള്‍ പുറത്ത് വിടും: ആദിത്യന്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സീരിയല്‍ താരം ആദിത്യന്‍ രംഗത്ത്. താന്‍ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഇതിനെല്ലാം പിന്നില്‍ സീരിയല്‍ രംഗത്തെ ഒരു നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെയുള്ള ചില വാര്‍ത്തകളും തെളിവുകളും തന്‍റെ കയ്യിലുണ്ടെന്ന് ആദിത്യന്‍ പറഞ്ഞു. ഇനിയും ഇത്തരം കുപ്രചരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞു.

എന്‍റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. എനിക്ക് ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്. 18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

ആര്‍ക്കെങ്കിലും എന്‍റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാല്‍ ആ തെളിവുകള്‍ പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്‍റെ ഓണ്‍ലൈന്‍ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അമ്പിളി ദേവിക്കെതിരെയല്ല. എല്ലാം തനിക്ക് നേരെയാണ്. എന്നോട് ശത്രുതയുള്ളവരാണ് അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്‍റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യന്‍ കൂട്ടിച്ചേര്‍ത്തു. 29-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത്. 2015 ല്‍ വിവാഹമോചനം നേടി. അതിനിടെ ഞാന്‍ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാന്‍ അവരുമായി അടുത്തത്. അവരില്‍ എനിക്ക് ഒരു മകനുണ്ട്. അത് അമ്പിളിയ്ക്ക് അറിയാം.

ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെല്ലാം പിറകില്‍ ആ നിര്‍മ്മാതാവാണ്. അയാള്‍ സീരിയല്‍ രംഗത്തെ പലര്‍ക്ക് എതിരെയും ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിര്‍മ്മാതാവ് ഒരു എം.എല്‍.എയെ നശിപ്പിക്കാന്‍ എനിക്ക് ഫോണ്‍ നമ്പര്‍ വരെ തന്നയാളാണെന്നും ആദിത്യന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*