കെവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം മുക്കി കൊന്നു? ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ജാത്യാഭിമാനത്തിന്‍റെ പേരില്‍ ആക്രമണത്തിന് ഇരയായ കോട്ടയത്തെ കെവിന്‍റേത് മുങ്ങിമരണം തന്നെ എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നീനുവിന്‍റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കെവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോയെന്ന സംശയമായിരുന്നു ആദ്യം ഉയര്‍ന്നിരുന്നത്.

എന്നാല്‍ പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ചീഫ് എക്സാമിനേഷന്‍ ലബോറട്ടറി പുറത്തുവിട്ട ഫോറന്‍സിക് പരിശോധനാ ഫലത്തിലെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ

മെയ് 27 നാണ് നീനുവിന്‍റെ സഹോദരന്‍ ഷാനുവും സുഹൃത്തുക്കളും ചേര്‍ന്ന് ബന്ധുവും സുഹൃത്തുമായ അനീഷിന്‍റെ വീട്ടില്‍ നിന്നും കെവിനെ തട്ടികൊണ്ടുപോയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് പിറ്റേന്ന് രാവിലെ പുനലൂര്‍ ചാലിയേക്കരയിലെ പുഴയില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തട്ടികൊണ്ടുപോയ വാഹനത്തില്‍ വെച്ച് ഷാനുവും സുഹൃത്തുക്കളും കെവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തെന്‍മലയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങി ഓടിയെന്നും ചാലിയേക്കര പുഴയിലേക്കാണ് ഓടി പോകുന്നതെന്ന് കണ്ടതോടെ തങ്ങള്‍ മടങ്ങിയെന്നുമായിരുന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു പോലീസ്. കെവിന്‍റെ മജ്ജയും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്ന് ശേഖരിച്ച വെള്ളവുമാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. രണ്ടിലും ഒരേതരത്തിലുള്ള സൂക്ഷ്മാണുക്കളാണ് ഉള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തില്‍ മുങ്ങുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നതായി ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു. ജീവനോടെ വെള്ളത്തില്‍ മുങ്ങിയാല്‍ മാത്രമേ വെള്ളം ഹൃദയത്തിലും മജ്ജയിലും എത്തുകയുള്ളൂ. കെവിന്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഹൃദയം പ്രവര്‍ത്തിച്ചിരുന്നതായും ഫോറന്‍സിക് പരിശോധനയില്‍ പറയുന്നുണ്ട്. കെവിന്‍റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്‍റെ അംശവും കണ്ടെത്തിയിട്ടുണ്ട്. വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം കൊടുത്തതായി പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ആ മദ്യത്തിന്‍റെ അംശമാകാം ഇതെന്നാണ് കണക്കാക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കെവിന്‍റേത് മുങ്ങി മരണമാണോ മുക്കി കൊലപ്പെടുത്തിയതാണോ എന്നാണ് ഇനി വ്യക്തമാകേണ്ടത്. എന്നാല്‍ രക്ഷപ്പെടാനായി പുഴയില്‍ വീണയാള്‍ സാധാരണഗതിയില്‍ വെപ്രാളം കാണിക്കും. അതേസമയം കെവിന്‍റെ ശരീരത്തില്‍ നിന്ന് അത്തരമൊരു ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കെവിനെ പ്രതികള്‍ എല്ലാവരും ചേര്‍ന്ന് പുഴയില്‍ ഇട്ടതാകാമെന്ന് തന്നെയാണ് പോലീസ് കണക്കാക്കുന്നത്. ഓടാന്‍ പോയിട്ട് നടക്കാന്‍ പോലും കഴിയാത്ത വിധം കെവിനെ മര്‍ദ്ദിച്ചിരുന്നതായി കെവിനൊപ്പം ഷാനുവും കൂട്ടരും തട്ടിക്കൊണ്ടുപോയ അനീഷും പറഞ്ഞിരുന്നു. ഇടയ്ക്ക് തെന്‍മലയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ മറ്റൊരു വാഹനത്തില്‍ നിന്ന് കെവിനെ എടുത്ത് പ്രതികള്‍ റോഡില്‍ കിടത്തുകയായിരുന്നു എന്നാണ് അനീഷ് പറഞ്ഞത്.

കെവിന്‍റെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ പ്രത്യേക സംഘം ഇന്ന് തെന്‍മലയില്‍ അന്വേഷണം നടത്തും. മുക്കി കൊന്നതാണോ മുങ്ങി മരണമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനാണ് അന്വേഷണം നടത്തുന്നത്. പോലീസ് സര്‍ജ്ജന്‍മാരുടെ നേതൃത്വത്തില്‍ ചാലിയേക്കര പുഴയിലും പരിസര പ്രദേശങ്ങളിലുമാണ് പരിശോധന നടത്തുന്നത്.

prp

Related posts

Leave a Reply

*