മോസ്കോ: സൈബീരിയയിലെ തടാക കരയില്‍ നിന്നും 54 കൈപ്പത്തികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖബാരോസ്കിലെ അമൂര്‍ നദിയുടെ തീരത്തു നിന്നാണ് മുറിച്ചു മാറ്റിയ കൈപ്പത്തികള്‍ ഒരു ബാഗില്‍ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളിയാണ് ആദ്യം ഇത് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിന് പുറത്ത് ഒരു കൈപ്പത്തി കണ്ടതുകൊണ്ടാണ് ഇയാള്‍ ബാഗ് തുറന്ന് നോക്കിയത്. മരം കൊണ്ട് കൊത്തിയെടുത്ത ശില്‍പം ആയിരിക്കുമെന്നാണ് ഇയാള്‍ ആദ്യം കരുതിയത്. എന്നാല്‍ പ്ലാസ്റ്റിക് ബാഗ് തുറന്നപ്പോഴാണ് എല്ലാം മൃതദേഹങ്ങളില്‍ നിന്നും വെട്ടിമാറ്റിയതാണെന്നു മനസിലായത്.
ചിലപ്പോള്‍ കൂട്ടക്കൊലപാതകത്തിന് ശേഷം കൈപ്പത്തികള്‍ വെട്ടി മാറ്റിയതായിരിക്കാമെന്നാണ് നിഗമനം. അതേസമയം, റഷ്യന്‍ അന്വേഷണ വിഭാഗം ഈ ആരോപണത്തെ നിഷേധിച്ചു. ഖബാറോസ്കിലെ ഏതെങ്കിലും ഫോറന്‍സിക് പരിശോധനാ ലാബില്‍ നിന്ന് ഉപേക്ഷിച്ചതാകാം ഈ ബാഗ് എന്നാണ് റഷ്യന്‍ ഫെഡറേഷന്‍റെ അന്വേഷണ വിഭാഗം വ്യക്തമാക്കിയത്. ഇത്തരത്തില്‍ അവയവങ്ങള്‍ ഉപേക്ഷിക്കുന്നത് നിയമപരമല്ലെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ എന്തിന് വേണ്ടിയാണ് മൃതദേഹത്തില്‍ നിന്നും കൈപ്പത്തികള്‍ മാത്രം വെട്ടി മാറ്റിയതെന്ന് വ്യക്തമല്ലെന്നും അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളില്‍ നിന്നും കൈപ്പത്തി വെട്ടിമാറ്റാറുണ്ടെന്നും സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് മൃതദേഹം അടക്കം ചെയ്താലും വിരലടയാളത്തിന്‍റെ സഹായത്തോടെ ആളെ തിരിച്ചറിയാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.